Sunday, February 12, 2012

പ്രോമിത്യുസ് പ്രതിമ പറഞ്ഞു ...


വലിയ മോഹമായിരുന്നു മഹാരാജാസില്‍
ചേര്‍ന്ന് പഠിക്കാന്‍ ..
നടന്നില്ല..!!
തുല്യ ദുഖിതനായ കൂട്ടുക്കാരനെയും കൂട്ടി
രണ്ടും കല്‍പ്പിച്ചു ഇന്ന് കോളെജിലേക്ക് ചെന്നു..
കോളേജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമം
'മഹാ രാജകീയം' കാണാന്‍..
കോളേജ് പിള്ളേര് തടഞ്ഞു വെക്കുമോ
എന്നൊരു പേടിയുണ്ടായിരുന്നു ..
അവരുടെ സ്വര്‍ഗ്ഗ ലോകത്തേക്ക്
വിളിക്കാതെ കേറി ചെല്ലുകയല്ലേ..?
ആരും തടഞ്ഞില്ലെന്ന് മാത്രമല്ല..
കോളേജ് മുറ്റത്തെ ഈ പ്രോമിത്യുസ് പ്രതിമ
രണ്ടു കൈയ്യും നീട്ടി ഞങ്ങളെ സ്വീകരിച്ചു ..
എന്നിട്ട് വലിയ ചങ്ങായിയെ പോലെ
ഇങ്ങിനെ പറഞ്ഞു ...
''എറണാകുളം മഹാരാജാസ് കോളെജിലേക്ക്
ഹാര്‍ദവമായ സ്വാഗതം ..''
 

Thursday, February 2, 2012

ഇതിലാരാണ് എന്റെ ചോറ്റും പാത്രം അടിച്ചുമാറ്റിയത് ..?

ആറ് കൊല്ലം മുന്‍പ് കൂടെ പഠിച്ച ചങ്ങതിമാരൊക്കെ ഇന്നലെ സ്വപ്നത്തില്‍ ഒത്തുകൂടി .
പണി തീരാത്ത സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ .
വരാന്തയിലും കോണി പടിയിലും ക്ലാസ് മുറിയിലുമായി ചിതറി കിടക്കുകയായിരുന്നു ചങ്ങാതി കൂട്ടം

 പെട്ടെന്ന് ..
 ഇടത്തേ കയ്യില്‍ ബാഗും ചുരുട്ടി പിടിച്ചു മലയാളം ക്ലാസ്സില്‍ നിന്നും ഇറങ്ങി വന്ന നിസാര്‍ ഉറക്കെ ചോദിക്കുന്നു
 ഇതിലാരാണ് എന്റെ ചോറ്റും പാത്രം അടിച്ചുമാറ്റിയത്...?
 അതിലുണ്ടായിരുന്ന കോഴിമുട്ട പൊരിച്ചതും കൊണ്ടാട്ടം മുളകും തിന്നു തീര്‍ത്തത് ..?
 ഉത്തരം കിട്ടാത്ത ആ രണ്ടു ചോദ്യങ്ങള്‍ക്ക് തൊട്ടു പിറകെ കൂട്ട പൊട്ടിച്ചിരികള്‍ ഉയര്‍ന്നു.
 തിരമാല കണക്കെ...

ടീച്ചര്‍റെ..!

ടീച്ചര്‍മാര്‍ക്കും മാഷന്മാര്‍ക്കും വയസ്സാവൂല്ല ..
എന്ന് കണ്ടാലും ഒരു പോലെ തന്നെയിരിക്കും
ടൈം ടേബിള്‍ ഒപ്പിച്ചുള്ള ജീവിതമായത് കൊണ്ടായിരിക്കാം അങ്ങിനെ ..
എന്നും രാവിലെ പത്ത് മണിക്ക് മുന്‍പ് ചായ , ഉച്ചക്ക് ഒരു മണിക്ക് ചോറ് ...
അങ്ങിനെ എല്ലാത്തിനുമുണ്ടല്ലോ അവര്‍ക്ക് നിശ്ചയിച്ചുറപ്പിച്ച ഒരു നേരം ..
(വേനലവധിക്കും ആഴ്ച്ചയവധിക്കും ഈ സമയ ക്രമം അവര്‍ പാലിക്കുന്നുണ്ടാകണം)

പഠിപ്പിച്ച ടീച്ചര്‍മാരെ വഴിയില്‍ വെച്ച് കാണുമ്പോള്‍ പാലിക്കേണ്ട ചില നാട്ട് നടപ്പുകളുണ്ട് ..
മുണ്ടിന്‍റെ മടക്കി കുത്ത് അഴിച്ചിടുക ..ഷര്‍ട്ടന്‍റെ ബട്ടന്‍സ് ഇടുക..
അങ്ങിനെയൊരു വിനീത വേഷം കെട്ടണം..
എന്നാല്‍ ഇതൊക്കെ വെറും കാട്ടിക്കൂട്ടല് ആണെന്നും ഞാന്‍ ഇതിലൊന്നും വിശ്വസിക്കുന്നിലെന്നും
പറഞ്ഞത് എട്ടാം ക്ലാസ്സിലെ ബെറ്റി ടീച്ചര്‍ ആണ്.
 "സ്നേഹോം ബഹുമാനോം മനസീ തോന്നണം ..
അത് മുഖം കണ്ടാലാറിയാം..
അല്ലാതെ മടക്കി കുത്തിയ മുണ്ടിന്‍റെ തുമ്പത്തല്ല" എന്നാണ് ടീച്ചര്‍ പറയാറ് ..
 അര കൊല്ല പരീക്ഷേടെ പ്രോഗ്രസ് കാര്‍ഡ്‌ ഒപ്പിടാന്‍ വന്നപ്പോ ടീച്ചര്‍ ഉമ്മാട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട് .
"പഠിച്ചാ കിട്ടും ..! പക്ഷെ കളി കൂടുതലാണ് ..
എന്‍റെ രണ്ടാമത്തെ മോനും ഇത് പോലെ തന്നാ."
വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..
നഗരത്തിലെ തിരക്കേറിയ റോഡിന്‍റെ ഓരത്ത് വെച്ച് ഞാന്‍ ഇന്നലെ ടീച്ചറെ കണ്ടു .
അടുത്തേക്ക് ഓടിച്ചെന്നു ചിരിച്ചും വിശേഷങ്ങള്‍ പറയുന്നതിനുമിടയില്‍
തെല്ല്  വിഷമത്തോടെ ടീച്ചര്‍ എന്നോട് ചോദിച്ചു
"മോനെ ഓര്‍മ കിട്ടുന്നില്ല ..
ഏതു വര്‍ഷത്തെ ബാച്ചിലായിരുന്നു..? "
 അത് കേട്ടപ്പോ എന്‍റെ മനസിന്‍റെ നിറം കെട്ട് പോയി..!
ചോദിക്കണം എന്നുണ്ടായിരുന്നു
ടീച്ചറെ രണ്ടാമത്തെ മോനെ ടീച്ചര്‍ മറന്നോ ..?